Wednesday, June 4, 2014

വാഴ്ത്തപ്പെട്ടവരായ ചാവറയച്ചനും എവുപ്രാസ്യാമ്മയും  വിശുദ്ധപദത്തിലേയ്ക്ക്

3 ഏപ്രില്‍ 2014, വത്തിക്കാന്‍

കേരളത്തിന്‍റെ വാഴ്ത്തപ്പെട്ടവരായ ചാവറ ഏലിയാസ് കുരിയാക്കോസച്ചന്‍റെയും എവുസ്യാമ്മയുടെയും മാദ്ധ്യസ്ഥ്യത്തില്‍ ലഭിച്ച അത്ഭുതങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു... നാമകരണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.

ഏപ്രില്‍ മൂന്നാം  തിയതി വ്യാഴാഴ്ച രാവിലെ വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ സമര്‍പ്പിച്ച, വാഴ്ത്തപ്പെട്ടവരുടെ മാദ്ധ്യസ്ഥ്യത്തില്‍ നടന്ന അത്ഭുത രോഗശാന്തികള്‍ ശരിയും സത്യവുമെന്ന് രേഖകളുടെയും പഠനങ്ങളുടെയും, സര്‍വ്വോപരി വിശ്വാസത്തിന്‍റെയും വെളിച്ചത്തില്‍ അംഗീകരിച്ചുകൊണ്ടുള്ള ഡിക്രിയില്‍ പാപ്പാ ഫ്രാന്‍സിസ് ഒപ്പുവച്ചതോടെയാണ് കേരളത്തിലെ Carmelites of Mary Immaculate, cmi,
Congregation of the Mother of Carmel, cmc എന്നീ സന്ന്യാസ സഭകളുടെ സ്ഥാപകനും, ആത്മീയ പിതാവുമായിരുന്ന വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസച്ചന്‍റെയും, ചാവറയച്ചന്‍ സ്ഥാപിച്ച സിഎംസി സഭാംഗമായിരുന്ന എവുപ്രാസ്യാമ്മയുടെയും വിശുദ്ധപദ പ്രഖ്യാപനത്തിനുള്ള ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത്.



വാഴ്ത്തപ്പെട്ട ചാവറയച്ചന്‍ കുട്ടനാട്ടിലെ കൈനകരി ഗ്രാമത്തില്‍ 1803-ല്‍ ജനിച്ചു. നിഷ്പ്പാദുക കര്‍മ്മലീത്താ സഭാംഗമായി (Order of Carmelites Discalceated) പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം നലംതികഞ്ഞ ആത്മീയതയും പ്രേഷിതപ്രവര്‍ത്തനങ്ങളുംകൊണ്ട് സമര്‍പ്പണജീവിതത്തിലൂടെ വിശുദ്ധിയുടെ പടവുകള്‍ കയറിയ കര്‍മ്മയോഗിയാണ്. കേരളത്തില്‍ ചാവറയച്ചന്‍ തുടക്കമിട്ട ആത്മീയ വിദ്യാഭ്യാസ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ അനേകരുടെ ആത്മരക്ഷയ്ക്കും അദ്ദേഹത്തിന്‍റെ വ്യക്തിഗതവിശുദ്ധിക്കും വഴിവിളക്കായി. 1871-ല്‍ ജനുവരി മൂന്നാം തിയതി കൊച്ചി നഗരപ്രാന്തത്തിലെ കൂനമ്മാവുള്ള കര്‍മ്മലീത്താ ആശ്രമത്തിലാണ് പുണ്യശ്ലോകാനായ  ഈ കര്‍മ്മലീത്തന്‍ അന്തരിച്ചത്. 

 
വാഴ്ത്തപ്പെട്ട എവുപ്രസ്യാമ്മ 
വാഴ്ത്തപ്പെട്ട ചാവറയച്ചന്‍ സ്ഥാപിച്ച സി.എം.സി. കര്‍മ്മലീത്താ സന്ന്യാസനീ സമൂഹത്തിലെ അംഗമായിരുന്നു എവുപ്രസ്യാമ്മ. തൃശൂരിനടുത്ത് കാട്ടൂര്‍ ഗ്രാമത്തില്‍ എലുവത്തിങ്കല്‍ കുടുംബാംഗമായി 1877-ല്‍ ജനിച്ചു.
ധനിക കുടുംബത്തിലെ സുഖസൗകര്യങ്ങളും വിവാഹജീവിതവും വേണ്ടെന്നുവച്ച് 1897-ല്‍ കര്‍മ്മലീത്ത സഭയില്‍ച്ചേര്‍ന്നു. കൂനമ്മാവുള്ള കര്‍മ്മലീത്താ മഠത്തിലായിരുന്നു തുടക്കമെങ്കിലും പിന്നീട് അമ്പഴക്കാടും ഒല്ലൂരുമുള്ള കന്യാകാലയങ്ങളിലെ ജീവിതവും പ്രേഷിതവൃത്തിയും എവുപ്രസ്യാ എന്ന നാമം സ്വീകരിച്ച റോസ് എലുവത്തിങ്കലിന് ജീവിത വിശുദ്ധിയുടെ തട്ടുകമായി മാറി. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ലാളിത്യമാര്‍ന്ന ആത്മസമര്‍പ്പണത്തിലൂടെ ക്രിസ്തുവിന്‍റെ സ്നേഹഗായികയായി മാറിയ കര്‍മ്മലവാടിയിലെ വിശുദ്ധിയുടെ നറുസൂനമാണ് വാഴ്ത്തപ്പെട്ട എവുപ്രസ്യാമ്മ.



പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടുന്ന സഭയിലെ കര്‍ദ്ദിനാളന്മാരുടെ സംഘമായിരിക്കും വാഴ്ത്തപ്പെട്ടവരായ ചാവറയച്ചന്‍റെയും പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടുന്ന സഭയിലെ കര്‍ദ്ദിനാളന്മാരുടെ സംഘമായിരിക്കും വാഴ്ത്തപ്പെട്ടവരായ ചാവറയച്ചന്‍റെയും എവുപ്രാസ്യമ്മയുടെയും - കര്‍മ്മലസഭയുടെ ഈ കര്‍മ്മയോഗികളോടൊപ്പം ഇതര ദേശക്കാരായ മറ്റു നാലു വാഴ്ത്തപ്പെട്ടവരുടേയും വിശുദ്ധപദ പ്രഖ്യാപനത്തിനുള്ള തിയതി നിശ്ചയിക്കുന്നതും, അവരെ വിശുദ്ധരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തുന്നതും.  . 

No comments:

Post a Comment